Category Archives: Energy

ക്ലീൻ എനർജിയിലേക്കുള്ള ക്ലീനല്ലാത്ത വഴികൾ

കാലാവസ്ഥാ വ്യതിയാനത്തെ വരുതിയിലാക്കുന്നതിന്റെ ഭാഗമായി ഫോസിൽ ഇന്ധനങ്ങളുടെ മേലുള്ള ആശ്രയത്വം ഒഴിവാക്കി പരിസ്ഥിതി സൗഹാർദ സമീപനങ്ങളുമായി മുന്നോട്ടു പോകുന്നതുമായി ബന്ധപ്പെട്ട് ആഗോള തലത്തിൽ ഒട്ടേറെ ചർച്ചകളും,പ്രതിജ്ഞകളും നയരൂപീകരണങ്ങളുമൊക്കെ നടക്കുന്ന ഒരു സമയമാണിത്. കാർബൺ ഉത്സർജനം പരമാവധി കുറച്ചുകൊണ്ട് ,ഒരു അക്ഷയ ഊർജ വിപ്ലവത്തിന്റെ പാതയിലേക്ക് മാറി സഞ്ചരിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യയടക്കം പല രാജ്യങ്ങളും.ഫോസിൽ ഇന്ധനങ്ങളിൽ നിന്നുള്ള “ബ്രൗൺ ” എനർജിക്ക് ബദലായി പരിസ്ഥിതിക്ക് അനുഗുണമായ, പുനഃസ്ഥാപിക്കാൻ കഴിയുന്ന ഊർജ സ്രോതസ്സുകളിൽ നിന്നുള്ള ഹരിത ഊർജത്തെ ആശ്രയിക്കുകയാണ് ഇതിന്റെ പരമമായ ലക്‌ഷ്യം. ചിലർ ഇതിനെ ക്ളീൻ എനർജി വിപ്ലവം എന്നൊക്കെ വിശേഷിപ്പിക്കുന്നു.

ഒറ്റനോട്ടത്തിൽ യാതൊരു അപാകതയും തോന്നാത്ത, സോദ്ദേശപരമായ ഒരു നീക്കമാണ് ഇതെന്ന് തോന്നുമെങ്കിലും ക്ളീൻ എനർജി വിപ്ലവത്തിലേക്കുള്ള വഴി യഥാർത്ഥത്തിൽ “അത്ര ക്ളീനായിരിക്കില്ല ” എന്നതാണ് വസ്തുത. അക്ഷയ ഊർജ സ്രോതസ്സുകളെ ആശ്രയിക്കുന്ന സൗരോർജ ഉല്പാദന പ്ലാന്റുകൾ , ഉപകരണങ്ങൾ , കാറ്റാടിയന്ത്രങ്ങൾ , വൈദ്യുത വാഹനങ്ങൾ എന്നിവയുടെ നിർമിതിയിലെല്ലാം നാനാവിധത്തിലുള്ള ധാതുക്കൾ, അതും വലിയ അളവിൽ ആവശ്യമായി വരുന്നുണ്ട്. അതായത്, നമ്മുടെ കാലാവസ്ഥാ ലക്ഷ്യങ്ങളിൽ എത്താൻ , ലോകത്തിന് ധാരാളം പുതിയ ഖനികൾ ആവശ്യമായി വരുമെന്നർത്ഥം. അന്താരാഷ്ട്ര ഊർജ ഏജൻസി (International Energy Agency, IEA ) യുടെ 2021 റിപ്പോർട്ട് പ്രകാരം 2050-ഓടെ കാർബൺ തുലിതാവസ്ഥ (Net zero emission) കൈവരിക്കാനാണ് നമ്മുടെ ലക്ഷ്യമെങ്കിൽ ചെമ്പ്, നിക്കൽ , ലിഥിയം , കൊബാൾട്ട് മുതലായ നിർണായക ധാതുക്കളുടെ ആവശ്യകത ആറിരട്ടിയായി വർധിക്കും. ജപ്പാനിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻവയോൺമെന്റൽ സ്റ്റഡീസിന്റെ കണക്കിൽ ഇത് 2050 ഓടെ ഏഴു മടങ്ങാകുമെന്നാണ് പ്രവചിക്കുന്നത്.

സ്വർണ ഖനി (പ്രതീകാത്മക ചിത്രം)

ഇലക്ട്രിക് വാഹനങ്ങൾക്ക് ആവശ്യമായ ബാറ്ററികൾ, വൈദ്യുതി പ്രസരണികൾ, കാറ്റാടി യന്ത്രങ്ങളുടെ ഭാഗമായ ടർബൈനുകൾ, സോളാർ പാനലുകൾ, വൈദ്യുതി വിതരണ ലൈനുകൾ എന്നിവയുടെ നിർണായക ഭാഗമാണ് ധാതുക്കളും ലോഹങ്ങളും. IEA യുടെ  കണക്കുകൾ പ്രകാരം, ഒരു ഇലക്ട്രിക് കാറിന് അതിന്റെ പെട്രോൾ വകഭേദത്തെക്കാൾ ആറിരട്ടി കൂടുതൽ ധാതുക്കൾ ആവശ്യമാണ് (സ്റ്റീലും അലുമിനിയവും ഒഴികെയാണിത്). ഒരു ഓഫ്‌ഷോർ കാറ്റാടിപ്പാടത്തിന് തുല്യ ശേഷിയുള്ള, ഗ്യാസ് ഉപയോഗിച്ച്  പ്രവർത്തിക്കുന്ന പവർ പ്ലാന്റിനേക്കാൾ 13 മടങ്ങ് അധികമാണ് ധാതുക്കളും ലോഹങ്ങളും ആവശ്യമായി വരുന്നത് . പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജസ്രോതസ്സുകളിലേക്കുള്ള  ചുവടുമാറ്റം അർത്ഥമാക്കുന്നത് ഒരു യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് 2010-ൽ ഉണ്ടായിരുന്നതിനേക്കാൾ 50 ശതമാനം കൂടുതൽ ധാതുക്കൾ ആവശ്യമുണ്ട് എന്നാണ്. ഇപ്പോൾ തന്നെ, ചില അവശ്യ ധാതുക്കൾക്കും ലോഹങ്ങൾക്കും ഈ വർഷം കുത്തനെ വില വർധിച്ചു. ബാറ്ററിയുടെ അവിഭാജ്യ  ഘടകങ്ങളായ  ലിഥിയത്തിന്റെ വിലയിൽ ഏകദേശം മൂന്നിരട്ടിയും  കോബാൾട്ടിന്റെ വിലയിൽ  60 ശതമാനത്തോളവുമാണ് വർദ്ധിച്ചത് . വൈദ്യുത ലൈനുകൾ, ബാറ്ററികൾ, സോളാർ പാനലുകൾ  മുതലായവയിലും  “വൈദ്യുതിയുമായി ബന്ധപ്പെട്ട എല്ലാ സാങ്കേതികവിദ്യകളുടെയും മൂലക്കല്ല്” എന്ന് IEA വിശേഷിപ്പിക്കുന്ന ചെമ്പിന്റെ വില,  നിലവാരമുള്ള നിക്ഷേപങ്ങളുടെ അഭാവം കാരണം ഏകദേശം 25 ശതമാനം ഉയർന്നു. ബാറ്ററി-ഗ്രേഡ് നിക്കലും പിന്നിലല്ല , കൂടാതെ നിക്ഷേപം കുറവുള്ള  മറ്റു  ലോഹങ്ങളെ ചുറ്റിപ്പറ്റിയും ആശങ്കയുണ്ട്.

അവലംബം: IEA Report 2021 on The Role of Critical Minerals in Clean Energy Transitions

IEA യുടെ കണ്ടെത്തലുകൾ അനുസരിച്ച്, ഒരു ധാതു നിക്ഷേപത്തെ ഉൽപ്പാദനക്ഷമമായ ഖനിയാക്കി മാറ്റാൻ എടുക്കുന്ന ശരാശരി ദൈർഘ്യം 16.5 വർഷമാണ്. അതിന്റെ ആദ്യ ദശകമോ അതിൽ കൂടുതലോ സമയം ചെലവഴിക്കുന്നത് ആസൂത്രണതിനും സാധ്യതാ പഠനങ്ങൾക്കുമാണ്. പിന്നീട് ഖനി കുഴിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ നാലോ അഞ്ചോ വർഷം. ഇതിൽ ആസൂത്രണ ഘട്ടത്തിന്റെ ദൈർഘ്യം കുറയ്ക്കാൻ ചില സാധ്യതകൾ ഉണ്ടെങ്കിലും വിതരണത്തിൽ ഞെരുക്കം നേരിടേണ്ടി വരും. ധാതു നിക്ഷേപവുമായി ബന്ധപ്പെട്ട മറ്റൊരു വിഷയം, അറിയപ്പെടുന്ന പല ധാതു നിക്ഷേപങ്ങളും വിരലിലെണ്ണാവുന്ന രാജ്യങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു എന്നുള്ളതാണ്, അതിൽ തന്നെ പല ഖനികളും സ്ഥിരതയുള്ളവയുമല്ല .ലോകത്തിലെ കോബാൾട്ടിന്റെ ഭൂരിഭാഗവും ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലാണ് (DRC). ലിഥിയത്തിന്റെ ഭൂരിഭാഗവും ബൊളീവിയയിലും ചിലിയിലുമാണ്. ബാറ്ററി-ഗ്രേഡ് നിക്കൽ ഇന്തോനേഷ്യയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ലാൻഥനൈഡ്‌ വിഭാഗത്തിൽ പെടുന്ന ധാതുക്കൾ 60 ശതമാനവും ചൈനയിലുമാണ്. ഇത് ഭാവിയിൽ ഭൗമരാഷ്ട്രീയ തർക്കങ്ങൾക്കും നയാ രൂപീകരണങ്ങളിലേക്കും നയിച്ചേക്കും. ഉല്പാദനവും വിതരണവും സുഗമമാക്കാക്കാൻ രാജ്യങ്ങൾ തമ്മിൽ വ്യാപാര കരാറുകൾ ഉണ്ടാക്കി പരസ്പരാശ്രയത്തിൽ ഏർപ്പെടുമ്പോൾ പ്രധാനപ്പെട്ട ഉത്പാദക രാജ്യങ്ങളുമായുള്ള വ്യാപാര തർക്കങ്ങൾ ആഗോള വിതരണത്തിലും വിലയിലും വലിയ സ്വാധീനം ചെലുത്തും. പ്രകൃതി ദുരന്തങ്ങളും ആഗോള വിതരണത്തെ ബാധിച്ചേക്കും. അതിനാൽ തന്നെ, ഏക സ്രോതസ്സുകളെ ആശ്രയിക്കാതെ പലവിധ സ്രോതസ്സുകളിൽ നിന്ന് ലഭ്യത ഉറപ്പുവരുത്തുക എന്നത് പരമപ്രധാനമാണ് . പുതിയ നിക്ഷേപങ്ങൾ കണ്ടെത്തുന്നതിന്റെ ബാധ്യത സർക്കാരുകൾ ഏറ്റെടുക്കണം. ഇതിനായി ജിയോളജിക്കൽ സർവേ ഏജൻസികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ശക്തമാക്കണം. പുതിയ നിക്ഷേപങ്ങൾ കണ്ടെത്തുമ്പോൾ അത് എത്രത്തോളം പരിസ്ഥിതി സൗഹാർദപരമായി കൈകാര്യം ചെയ്യണമെന്നും പരിഗണിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ഇന്തോനേഷ്യയിൽ നിന്നുള്ള നിക്കൽ നിക്ഷേപങ്ങൾ പലതും പരിസ്ഥിതി ലോല പ്രദേശങ്ങളിലും ദേശീയോദ്യാനങ്ങളിലുമാണ്.

അവലംബം: IEA (2020a); USGS (2021), World Bureau of Metal Statistics (2020); Adamas Intelligence (2020).

മേല്പറഞ്ഞവയെല്ലാം നമ്മുടെ ഊർജ്ജ സ്വപ്നങ്ങൾക്ക് വലിയ ആശങ്ക നൽകുന്നുണ്ടെങ്കിലും, ആശ്വാസവും പ്രതീക്ഷയും നൽകുന്ന ചില കണ്ടെത്തലുകളും കണക്കുകളും ധാതുക്കളെ സംബന്ധിച്ച് നമുക്ക് മുന്നിലുണ്ട്. അതിലേറ്റവും പ്രധാനം ധാതുക്കളെ റീസൈക്കിൾ ചെയ്യാൻ കഴിയുന്ന സാങ്കേതിക വിദ്യകൾ ഇന്ന് വികസിപ്പിച്ചെടുത്തിട്ടുണ്ട് എന്നുള്ളതാണ്. ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററികളിൽ നിന്നുള്ള കൊബാൾട്ടും നിക്കലും മികച്ച രീതിയിൽ പുനരുപയോഗം ചെയ്യുന്നതിലൂടെ, കാലക്രമേണ ഖനനത്തിന്റെ ആവശ്യകത കുറക്കാൻ സാധിക്കും . ഇതിന്റെ കാര്യക്ഷമത എത്രത്തോളമാണ്‌ എന്നത് ഒരു തുറന്ന ചോദ്യമാണ്. നിലവിൽ സ്റ്റീൽ, അലൂമിനിയം, ചെമ്പ് മുതലായ ലോഹങ്ങൾക്ക് മതിയായ കാര്യക്ഷമതയുള്ള സാങ്കേതിക വിദ്യകൾ ലഭ്യമാണ് . 2030 നും 2040 നും ഇടയിൽ, ഉപയോഗശൂന്യമായ ബാറ്ററികളിൽ നിന്ന് റീസൈക്കിൾ ചെയ്തെടുക്കാവുന്ന ചെമ്പ്, കോബാൾട്ട്, നിക്കൽ, ലിഥിയം മുതലായ ലോഹങ്ങളുടെ അളവ് പ്രതിവർഷം 100,000 ടണ്ണിൽ നിന്ന് 1.2 ദശലക്ഷം ടണ്ണായി (10 മടങ്ങോളം) വർദ്ധിപ്പിക്കേണ്ടതുണ്ട് എന്നാണ് IEA യിലെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. റീസൈക്ലിങ്ങിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനായി നിർമ്മാതാക്കൾ കൂടുതൽ എളുപ്പത്തിൽ പുനരുപയോഗിക്കാവുന്ന ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യേണ്ടതുമുണ്ട്. സർക്കാരുകൾക്കും ചെയ്യാവുന്ന ചിലതുണ്ട് . കാര്യക്ഷമമായ മാലിന്യ ശേഖരണവും തരംതിരിക്കലും പ്രോത്സാഹിപ്പിക്കേണ്ടത് സർക്കാർ തലത്തിൽ ഏറ്റെടുത്ത് നടത്തേണ്ടതാണ്.

സോളാർ പാനലുകളുടെ അവിഭാജ്യ ഘടകമായ ​ ​ഫോട്ടോവോൾട്ടെയ്‌ക്കുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം വെള്ളിയുടെയും സിലിക്കണിന്റെയും ആവശ്യം വർധിപ്പിച്ചപ്പോൾ,​ ​​ഇവ രണ്ടിന്റെയും അളവ് കുറച്ചുകൊ​ണ്ടാണ് നിർമ്മാതാക്കൾ പ്രതികരിച്ചത്. ​കുറഞ്ഞ അളവിൽ ധാതുക്കളെ ആശ്രയിച്ചുള്ള, എന്നാൽ നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു സമാനമായ കാര്യക്ഷമത​യുള്ള സോളാർ പാനലുകൾ വികസിപ്പിച്ചെടുക്കാനുള്ള ​സാധ്യതയും ​തുറന്നു കിടപ്പുണ്ട്.

ഹരിതഗൃഹ വാതക​ങ്ങളുടെ ഉത്സർജനം ​മാത്രമല്ല മനുഷ്യരാശി നേരിടുന്ന ​സവിശേഷപരമായ പാരിസ്ഥിതിക പ്രതിസന്ധി. ജൈവവൈവിധ്യത്തിന്റെ ​നാശവും മലിനീകരണവും ​ധാതു ഖനനത്തി​ന്റെ ഉപോല്പന്നങ്ങളാണ്.​​ ഇത് സംബന്ധിച്ച് 2021 ന്റെ തുടക്കത്തിൽ , ഓസ്ട്രിയയിലെ വിയന്ന യൂണിവേഴ്‌സിറ്റി ഓഫ് ഇക്കണോമിക്‌സ് ആന്റ് ബിസിനസ്സിലെ ഒരു സംഘം, ദുർബലമായ ആവാസവ്യവസ്ഥകളിൽ ​അവിടുള്ള ഖനനത്തിന്റെ സ്വാധീനത്തെക്കുറിച്ച് ഒരു വിശകലനം ​പ്രസിദ്ധീകരിച്ചിട്ടുണ്ട് . ​ബോക്സൈറ്റ് (അലുമിനി​യം), ചെമ്പ്, സ്വർണ്ണം, ഇരുമ്പ്, ഈയം, മാംഗനീസ്, നിക്കൽ, വെള്ളി, സിങ്ക്​ എന്നീ ഒമ്പത് ലോഹ അയിരുകളാണ് പരിശോധി​ച്ചത്. ഈയം ഒഴികെയുള്ള​വയുടെ ​ഖനനവും സംസ്കരണവും കഴിഞ്ഞ രണ്ട് പതിറ്റാ​ണ്ടിൽ കുതിച്ചുയർന്നു. 2019-ൽ​ മാത്രം ഇത്തരത്തിൽ വേർതിരിച്ചെടുത്ത അയിരിന്റെ 79 ശതമാനവും ​മരുഭൂമികൾ, ഉഷ്ണമേഖലാ മഴക്കാടുകൾ, ഉഷ്ണമേഖലാ പുൽമേടുകൾ , സാവന്നകൾ മുതലായ ​ഭൂമിയിലെ സമ്പന്നമായ ​ജൈവവ്യവസ്ഥകളിൽ നിന്നുമായിരുന്നു. ലോകത്തിലെ പകുതി ലോഹ ഖനികളും സംരക്ഷിത പ്രദേശങ്ങളിൽ നിന്ന് 20 കിലോമീറ്ററോ അതിൽ താഴെയോ ഉള്ളവയാണെന്നും സംഘം കണ്ടെത്തി​.​

​ഖനനത്തിന്റെ ബാക്കിപത്രമാണ് മാലിന്യം.അയിരുകൾ ലഭിക്കാൻ നീക്കം ചെയ്ത പാറകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പലയിടത്തും രേഖപ്പെടുത്തിയിട്ടുണ്ട്. അയിരിനെ വേർതിരിച്ചതിനുശേഷം ഖനന പ്രവർത്തനങ്ങളുടെ ഉപോൽപ്പന്നങ്ങൾ സംഭരിക്കുന്നതിന് ഉപയോഗിക്കുന്ന ടെയിലിംഗ് ഡാമുകൾ എന്നറിയപ്പെടുന്ന അണക്കെട്ടുകൾ പലപ്പോഴും പ്രദേശവാസികൾക്ക് ഭീഷണിയാവാറാറുണ്ട്. നിരുത്തരവാദപരമായി പരിപാലിക്കപ്പെടുന്ന ടെയിലിംഗ് ഡാമുകൾ തകരുന്നത് ഒരു പ്രത്യേക വിഷയമാണ് .ചിലപ്പോൾ ഇതിനെത്തുടർന്ന് വിഷമിശ്രിതങ്ങൾ ഒഴുകി ഒരു പ്രദേശമാകെ പ്രതിസന്ധി സൃഷ്ടിക്കാറുണ്ട് . ഇതിനുദാഹരണമാണ് 2019-ൽ പെറുവിലെ കോബ്രിസ ടെയ്‌ലിംഗ് അണക്കെട്ടിന്റെ തകർച്ച. അന്ന് 67,000 ക്യുബിക് മീറ്റർ സയനൈഡ് കലർന്ന ചെമ്പ് മാലിന്യം മാന്താരോ നദിയിലേക്ക് ഒഴുകിയെത്തുകയാണുണ്ടായത് . അതുപോലെ 2019-ൽ ബ്രസീലിലെ ഫീജോയിൽ ഉണ്ടായ മറ്റൊരു ദുരന്തത്തിൽ 237 പേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിൽ ടെയ്‌ലിംഗ് അണക്കെട്ടിന്റെ തകർച്ച മൂലമായിരുന്നു. ഇതുപോലെ ഭീഷണി സൃഷ്ടിച്ചു നിലകൊള്ളുന്ന ഖനികൾ ഇപ്പോഴുമുണ്ട്. ഉദാഹരണത്തിന്, ഇന്തോനേഷ്യയിലെ പപ്പുവയിലുള്ള ഗ്രാസ്ബർഗ് സ്വർണ്ണ ഖനി. ലോകത്തിലെ ഏറ്റവും വലിയ ഖനന പദ്ധതികളിലൊന്നായ ഇത് തെക്ക്-കിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ ദേശീയ ഉദ്യാനമായ ലോറന്റ്സ് ദേശീയോദ്യാനത്തിന് തൊട്ടുതാഴെയാണ് സ്ഥിതിചെയ്യുന്നത്. പാർക്കിലെ ശുദ്ധജല മലിനീകരണവുമായി ഖനി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് കണ്ടത്തിയിട്ടുള്ളത് .

ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ഒരു സ്വർണ്ണ ഖനിയുടെ ടെയ്‌ലിംഗ് അണക്കെട്ടിന്റെയും സംസ്‌കരണ പ്ലാന്റിന്റെയും ആകാശ കാഴ്ച

ധാതുക്കളുടെ ഖനനവും ആഗോള വിതരണവുമായി ബന്ധപ്പെട്ട് IEA പ്രധാനമായും ആറ് വെല്ലുവിളികളാണ് മുന്നോട്ട് ​വെക്കുന്നത്. സർക്കാരുകൾ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കണം, കമ്പനികൾ നവീകരിക്കപ്പെടണം ; പുനരുപയോഗവും അവയുടെ സാങ്കേതിക നിലവാരവും മെച്ചപ്പെടുത്തണം; വിതരണങ്ങൾ കൂടുതൽ സുരക്ഷിതവും സുതാര്യവുമാക്കണം ; ഉത്പാദകരും ഉപഭോക്താക്കളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടണം; ഏറ്റവും പ്രധാനമായി പാരിസ്ഥിതികവും സാമൂഹികവുമായ നിലവാരം മെച്ചപ്പെടുത്തണം. ഭാവിയിൽ ഖനികൾക്ക് അംഗീകാരം നൽകുമ്പോൾ പാരിസ്ഥിതിക ഘടകങ്ങൾക്ക് മുൻ‌തൂക്കം നൽകിക്കൊണ്ട്, അവ പ്രവർത്തിപ്പിക്കാനുള്ള സോഷ്യൽ ലൈസൻസിങ് നടപടികൾ ഊർജ്ജിതമാക്കണം. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സീറോ-കാർബൺ ഖനികൾക്കൊക്കെ ഇപ്പോൾ തുടക്കമായിട്ടുണ്ട്. ഇത്തരുണത്തിൽ പ്രവർത്തിച്ചെങ്കിൽ മാത്രമേ ഇനിയങ്ങോട്ടുള്ള നമ്മുടെ ക്ലീൻ എനർജി സ്വപ്‌നങ്ങൾ ക്ലീനായി യാഥാർഥ്യമാകുകയുള്ളു.

അധിക വായനക്ക് :

ജപ്പാനിലെ ഹൈഡ്രജൻ ഒളിമ്പിക്‌സ്

ചെറിയ, ചെറിയ , വലിയ കാര്യങ്ങൾ കൊണ്ട് എപ്പോഴും ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാറുള്ള ഒരു രാജ്യമാണ് ജപ്പാൻ. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള അതിജീവനത്തിന്റെ പാരമ്പര്യമുള്ള, തുടരെ തുടരെ ശക്തമായ ഭൂചലനങ്ങളും, സൂനാമികളും അതിന്റെ പരിണത ഫലമായുണ്ടായ ഫുക്കുഷിമ പോലുള്ള ആണവ ദുരന്തങ്ങളും, അഗ്നിപർവത സ്പോടനങ്ങളുമൊക്കെയുണ്ടായിട്ടും  അതിനെയൊക്കെ  അഭൂതപൂർവമായി, ദ്രുതഗതിയിൽ അതിജീവിച്ചു ലോകത്തിന് മാതൃകയായ ജപ്പാൻ ജനത. മാത്രവുമല്ല, നമ്മുടെ ജീവിതം ഇന്ന് കാണുന്ന രീതിയിൽ സുഗമമാക്കിയ ഒട്ടനവധി കണ്ടുപിടുത്തങ്ങൾ സംഭാവന ചെയ്ത രാജ്യം കൂടിയാണ് ജപ്പാൻ. ഉദാഹരണത്തിന്, നമ്മുടെ കൈയിലുള്ള മൊബൈൽ  ഫോണുകളിലുള്ള ലിഥിയം അയോൺ ബാറ്ററി (സോണി), ഇലക്ട്രോണിക് കാൽക്കുലേറ്റർ, ക്യാമറ, ലാപ്ടോപ്പ് (ടോഷിബ) , എൽ ഇ ഡി ലൈറ്റുകൾ, ക്യൂ ആർ  കോഡ്, അജിനോമോട്ടോ, എന്തിനേറെ പറയുന്നു, നമ്മളിന്ന് യഥേഷ്ടം എടുത്ത് പെരുമാറുന്ന ഇമോജികൾ ആദ്യം ആവിഷ്കരിച്ചത് ജപ്പാൻ ആണ്.ഇതുകൊണ്ടൊക്കെയായിരിക്കണം, ഒരാൾ കേമൻ/കേമത്തി ആണെന്നുള്ളതിന് “ആള് ജപ്പാനാ! ” എന്ന് ചില  നാട്ടിൻപുറങ്ങളിൽ പറയാറുള്ളത്!

മാതൃകകളുടെ ലിസ്റ്റ് ഈ വർഷം ഒന്നുകൂടി പുതുക്കാൻ ഒരുങ്ങുകയാണ് ജപ്പാൻ. മുപ്പത്തിരണ്ടാം ഒളിമ്പിക്സിന് ടോക്കിയോയിൽ ആതിഥേയത്വം വഹിക്കാൻ പോകുന്നത് ജപ്പാനാണ്. 2020 ജൂലൈയിലായിരുന്നു നടക്കേണ്ടിയിരുന്നതെങ്കിലും കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2021 ജൂലൈയിലേക്ക് മാറ്റിവെക്കുകയായിരുന്നു. കോവിഡ് രോഗികളുടെ എണ്ണത്തിൽ നിലവിലൊരു വർധന ദൃശ്യമാകുന്നുണ്ടെങ്കിലും  ഇത്തവണ ഒളിമ്പിക്സ്  വിജയകരമായിത്തന്നെ  സംഘടിപ്പിക്കുമെന്ന ഉറച്ച തീരുമാനത്തിലാണ് ജാപ്പനീസ് സർക്കാർ. ലോകത്തിൻ്റെ കായിക മാമാങ്കത്തിന് സുരക്ഷിതമായ വേദിയും വിരുന്നുമൊരുക്കേണ്ടതുണ്ട് എന്നുള്ളതിനാൽ തന്നെ ഇതിനോടകം രാജ്യം കർശന നിയന്ത്രണങ്ങളിലും ജാഗ്രതയിലുമായിക്കഴിഞ്ഞു. എന്നാൽ ഇതിൽ നിന്നെല്ലാം വിഭിന്നമായി ജപ്പാന്റെ ഈ നിശ്ചയദാർഢ്യത്തിനു പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്:  പാരമ്പര്യേതര ഊർജ്ജ മേഖലയിൽ  സ്വയംപര്യാപ്തത  കൈവരിച്ച ഒരു രാജ്യമായി ജപ്പാനെ പ്രതിനിധീകരിക്കാൻ ഇതിലും മികച്ച ഒരു സുവർണാവസരം ഈ ഒളിമ്പിക്‌സിലല്ലാതെ ജപ്പാന് ഇനി വരാനില്ല .ഫോസിൽ ഇന്ധനങ്ങളിന്മേലുള്ള ആശ്രയത്വവും കാർബൺ ഉത്സർജനവും പരമാവധി ഒഴിവാക്കി, ഹൈഡ്രജൻ എന്ന അക്ഷയ ഊർജ സ്രോതസ്സിന്റെ പ്രസക്തിയും സാധ്യതകളും ഈ ഒളിമ്പിക്സിൽ ലോകത്തിനു മുന്നിൽ തുറന്നു കാണിച്ച് ഒരു “ഹൈഡ്രജൻ സമൂഹ”ത്തിന്റെ പുതിയ മാതൃകയാവാൻ ഒരുങ്ങുകയാണ്  ജാപ്പനീസ് സർക്കാർ .ഒളിമ്പിക്സ് ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു ഉദ്യമം എന്നതും ശ്രദ്ധേയം.   
2011 മുമ്പ് ജപ്പാനിലെ മൊത്തം ഊർജോല്പാദനത്തിന്റെ 30 ശതമാനം ആണവോർജ്ജത്തിൽ നിന്നായിരുന്നു. എന്നാൽ 2011 ലെ  ഫുകുഷിമ ആണവ ദുരന്തത്തിന് ശേഷം ഇത് ഗണ്യമായി കുറഞ്ഞു കേവലം 2 ശതമാനമായി. പകരം ഫുകുഷിമയിൽ നിന്ന് തന്നെ രാജ്യത്തിന് വേണ്ട ഊർജം ഹൈഡ്രജൻ ഇന്ധന സാങ്കേതിക വിദ്യയിലൂടെ ഉല്പാദിപ്പിക്കാൻ ജാപ്പനീസ് സർക്കാർ മുൻകൈയെടുത്തു പദ്ധതികൾ പ്രാവർത്തികമാക്കി. രാജ്യത്തിൻറെ ഭാവി ഹൈഡ്രജൻ ഊർജ്ജത്തിലാണെന്നുള്ള സന്ദേശം നൽകി. 2050 ഓടുകൂടി പൂർണമായും ഹരിതഗൃഹ വാതകങ്ങളുടെ ഉത്സർജനം ഒഴിവാക്കുകയെന്നുള്ള ലക്ഷ്യത്തിലാണ് ജപ്പാൻ . ജപ്പാന്റെ ഭൂപ്രകൃതിയനുസരിച്ച് പാരമ്പര്യേതര അക്ഷയ ഊർജ സ്രോതസ്സുകളായ സൗരോർജ നിലയങ്ങളും കാറ്റാടിപ്പാടങ്ങളും നിർമിക്കുന്നതിന് പരിമിതികളുണ്ട്. ഇതിനെ തുടർന്നാണ് ഹൈഡ്രജൻ ഇന്ധന സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ ജപ്പാൻ പ്രയോജനപ്പെടുത്താൻ തീരുമാനിക്കുന്നത്. 

ഹൈഡ്രജൻ ദീപശിഖാ പ്രയാണം 

ലോകരാജ്യങ്ങൾക്ക് പ്രചോദനമായേക്കാവുന്ന ഈ ഉദ്യമത്തിന്റെ ആദ്യപടിയായി, ഭാഗികമായി ഹൈഡ്രജൻ ഇന്ധന സാങ്കേതികവിദ്യയുപയോഗിച്ചു  പ്രവർത്തിക്കുന്ന ഒളിമ്പിക് ദീപശിഖാ (olympic  torch) പ്രയാണം ഫുകുഷിമയിൽ നിന്നും ആരംഭിച്ചു കഴിഞ്ഞു. സൗരോർജ്ജമുപയോഗിച്ചുൽപ്പാദിപ്പിച്ച ഹൈഡ്രജൻ ആണ് ഈ ദീപശിഖ തെളിയിക്കാൻ ഉപയോഗപ്പെടുത്തുന്നത്. യാത്രയിലുടനീളം ഹൈഡ്രജൻ ഉപയോഗിച്ച് തന്നെയായിരിക്കും ദീപശിഖ ഭാഗികമായി തെളിയിക്കുന്നത്.  

‘ഹൈഡ്രജൻവൽക്കരിച്ച’  ഒളിമ്പിക് ഗ്രാമങ്ങൾ

ലോകരാജ്യങ്ങളിൽ നിന്നെമ്പാടുമായി   ആയിരക്കണക്കിന്  കായികതാരങ്ങളുടെ ടീമുകളും  മാധ്യമപ്രവർത്തകരുമെല്ലാം  ഒളിമ്പിക്സിനായി ഒത്തുചേരുന്ന ഇടമാണ് ഒളിമ്പിക് ഗ്രാമങ്ങൾ. ഇത്തവണ ഇവർക്കുള്ള  താമസത്തിനും ഗതാഗത  സൗകര്യങ്ങൾക്കും വേണ്ട ഊർജം മുഴുവനും  ഹൈഡ്രജൻ ഇന്ധനമുപയോഗിച്ചായിരിക്കും ഉല്പാദിപ്പിക്കുന്നത് എന്നതാണ് പ്രത്യേകത. ഇതിനായി ഹൈഡ്രജൻ ഇന്ധനമുപയോഗിച്ചു പ്രവർത്തിക്കുന്ന 100 ബസ്സുകളും 500 കാറുകളുമാണ് സംഘാടകർ ഒരുക്കുന്നത്. ‘സൊറ’ എന്ന മോഡലിൽ  അറിയപ്പെടുന്ന  ഹൈഡ്രജൻ ബസ്സുകളിൽ ഘടിപ്പിച്ചിട്ടുള്ളത് പത്ത് ടാങ്കുകളിലായി സംഭരിച്ചുവെക്കാവുന്ന 600 ലിറ്ററോളം ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 111 കിലോവാട്ട് ഫ്യുവൽ സെല്ലുകളാണ്. ഇതിനു പുറമെ അടിയന്തിര ഘട്ടങ്ങളിൽ  ഉപയോഗിക്കാൻ 235 കിലോവാട്ടവർ ഊർജം ബാഹ്യമായും ശേഖരിച്ചു വെച്ചിട്ടുണ്ട്. ടോക്യോ നഗരത്തിൽ മാത്രമായി ഇത്തരം കാറുകൾക്കും ബസുകൾക്കും ഹൈഡ്രജൻ നിറക്കാനായി ഒളിമ്പ്കസിനോടനുബന്ധിച്ച്  ടോക്യോ മെട്രോപൊളിറ്റൻ ഗവൺമെന്റ്  35 ഓളം ഹൈഡ്രജൻ കേന്ദ്രങ്ങളും 2025 ഓടുകൂടി അധികമായി 80 കേന്ദ്രങ്ങളും നിർമിക്കാനും  ഒരു ലക്ഷം ഹൈഡ്രജൻ കാറുകൾ നിരത്തിലിറക്കാനും തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തിൻറെ മറ്റു ഭാഗങ്ങളിൽ ഇന്നുള്ള 130 ഹൈഡ്രജൻ കേന്ദ്രങ്ങൾക്ക് പുറമെ 150ഓളം കേന്ദ്രങ്ങളും അധികമായും  നിർമിക്കും. വാണിജ്യാടിസ്ഥാനത്തിൽ ഹൈഡ്രജൻ ഇന്ധനമുപയോഗിച്ചു പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ കാറായ ‘മിറായ്’ നിർമിച്ചതും ജാപ്പനീസ്  കമ്പനിയായ ടോയോട്ടയാണ് .ജാപ്പനീസ് ഭാഷയിൽ ‘മിറായ്’ എന്നാൽ ‘ഭാവി’ എന്നാണർത്ഥം.ടൊയോട്ട തന്നെയാണ് ടോക്യോ ഒളിമ്പിക്സിന്റെ മുഖ്യ പ്രായോജകരും. കൂടാതെ ഒളിമ്പിക് ഗ്രാമങ്ങളിലേക്കുള്ള  ഗാർഹികാവശ്യത്തിനുള്ള വൈദ്യുതിയും ഹൈഡ്രജൻ ഇന്ധനം ഉപയോഗിച്ചാണ് ഉല്പാദിപ്പിക്കുന്നത്. ഒളിമ്പിക്സിന് ശേഷം ഹൈഡ്രജൻ ഇന്ധനമുപയോഗിച്ച വൈദ്യുതവൽക്കരിക്കപ്പെട്ട ഒളിമ്പിക്സ് ഗ്രാമങ്ങളിലെ 4100 വീടുകൾ പൊതുജനത്തിനായി തുറന്നു കൊടുക്കും. ഇത്തരത്തിലുള്ള എല്ലാ വീടുകളിലേക്കും ഹൈഡ്രജൻ പൈപ്പ് ലൈനുകൾ ഉണ്ടായിരിക്കും.

എന്താണ് ഹൈഡ്രജൻ ഇന്ധന സാങ്കേതിക വിദ്യ ?

ഹൈഡ്രജൻ-ഓക്സിജൻ ഫ്യുവൽ സെല്ലുകൾ രാസോർജത്തെ വൈദ്യുതോർജ്ജമാക്കി മാറ്റുന്ന വൈദ്യുതരാസ സെല്ലുകളാണ്.ഒരു ഫ്യുവൽ സെല്ലിൽ രണ്ടു ഇലക്ട്രോഡുകളാണുള്ളത്.നെഗറ്റീവ് ചാർജ് ഉള്ള ഇലക്ട്രോഡായ ആനോഡും പോസിറ്റീവ് ഇലക്ട്രോഡ് ആയ കാഥോഡും. ഇവക്കിടയിൽ അയോൺ ചാലകങ്ങളായി ഇലക്ട്രോലൈറ്റും ഉണ്ട് . ഇന്ധനമായി ഹൈഡ്രജൻ ആനോഡിലേക്കും ഓക്സിജൻ കാഥോഡിലേക്കും കടത്തിവിടുമ്പോൾ ആനോഡിലെ ഉൽപ്രേരകം ഹൈഡ്രജൻ തന്മാത്രകളെ പ്രോട്ടോണുകളും ഇലക്ട്രോണുകളുമായി വിഘടിപ്പിക്കുന്നു. ഇതിൽ ഇലക്ട്രോണുകൾ ബാഹ്യ സർക്യൂട്ടിലൂടെയും (വൈദ്യുതി) പ്രോട്ടോണുകൾ ഇലക്ട്രോലൈറ്റിലൂടെയും കാഥോഡിലേക്ക് പ്രവഹിക്കുന്നു. കാഥോഡിനടുത്തെത്തിയ പ്രോട്ടോണുകൾ ഓക്സിജനും ഇലക്ട്രോണുകളുമായി ചേർന്ന് ജലവും താപവും ഉല്പാദിപ്പിക്കുന്നു. കാഥോഡിലെ ഉൽപ്രേരകമാണ് ഈ പ്രക്രിയ ത്വരിതപ്പെടുത്തുന്നത്. ഇത്രയുമാണ് ഒരു ആനോഡും കാഥോടുമുള്ള ഒരു സിംഗിൾ ഫ്യുവൽ സെല്ലിന്റെ ഊർജോല്പാദന പ്രക്രിയ.ഇത്തരമൊരു സെല്ലിൽ നിന്ന് കേവലം ഒരു വോൾട്ടിൽ താഴെ മാത്രമേ വോൾട്ടജ് ലഭിക്കുകയുള്ളൂ. ഇത് നമ്മുടെ ഊർജ ആവശ്യങ്ങൾക്ക് വളരെ പരിമിതമായതുകൊണ്ട് സാധാരണയായി ഒന്നിലധികം സിംഗിൾ സെല്ലുകൾ സീരീസായി ഘടിപ്പിച്ചാണ് ഊർജോല്പാദനം നടത്താറുള്ളത്. സീരീസായി ഘടിപ്പിച്ച ഇത്തരം സെല്ലുകളെ ചേർത്ത് ഫ്യുവൽ സെൽ സ്റ്റാക്ക് എന്നാണ് വിളിക്കുന്നത്. അതിനാൽ തന്നെ ഹൈഡ്രജൻ  ഇന്ധനമുപയോഗിച്ചുള്ള ഫ്യുവൽ സെൽ വാഹനങ്ങളിൽ  കാണാൻ സാധിക്കുക ഫ്യുവൽ സെൽ സ്റ്റാക്കുകളായിരിക്കും. വൈദ്യുതിയോടൊപ്പം കേവലം ജലവും താപവും മാത്രമാണ് ഉപോൽപ്പന്നം എന്നുള്ളതുകൊണ്ടുതന്നെ ഹൈഡ്രജൻ ഫ്യുവൽ സെല്ലിൽ ഓടുന്ന വാഹനങ്ങളിൽ നിന്നും കാർബൺ ഉത്സർജനം ഉണ്ടാകുകയില്ല. കൂടാതെ  ശബ്ദരഹിതമായാണ് പ്രവർത്തനവും എന്നുള്ളതുകൊണ്ട് വാഹനങ്ങളിലെ യാത്രക്കാർക്ക് മികച്ച യാത്രാനുഭവവും ലഭിക്കും. ഹൈഡ്രജൻ ഇന്ധനമായുപയോഗിക്കുന്നതുകൊണ്ട് വേറെയും ഒരു മെച്ചമുണ്ട് . ഒരു കിലോഗ്രാം ഡീസലിൽ നിന്ന് 45.5 മെഗാജൂൾ ഊർജം ലഭിക്കുമ്പോൾ ഒരു കിലോഗ്രാം ഹൈഡ്രജനിൽ നിന്ന് 120 മെഗാജൂൾ ഊർജം ഉല്പാദിപ്പിക്കാൻ സാധിക്കും.

എന്തൊക്കെയാണ്  ഹൈഡ്രജൻ സാങ്കേതികവിദ്യ നേരിടുന്ന  വെല്ലുവിളികൾ?

ഹൈഡ്രജൻ ഇന്ധന സാങ്കേതികവിദ്യ  ഊർജരംഗത്തെ ഗവേഷകർക്കും ലോകരാജ്യങ്ങൾക്കും ആവേശം നൽകുന്നുണ്ടെങ്കിലും  ഈ സാങ്കേതികവിദ്യ സർവത്രികമാക്കുന്നതിന് ഒട്ടേറെ വെല്ലുവിളികൾ ഉണ്ട്. യഥാർത്ഥത്തിൽ, ഫ്യുവൽ സെല്ലിലേക്ക് നിറക്കുന്ന ഹൈഡ്രജന്റെ ഉല്പാദനം കൂടി കാർബൺ ഉത്സർജനരഹിതമായാലേ ഹൈഡ്രജൻ സാങ്കേതികവിദ്യ പൂർണമായും  ‘ഹരിത’മാകൂ. ജലത്തിന്റെ നേരിട്ടുള്ള വൈദ്യുത വിശ്ലേഷണമോ (electrochemical water splitting) സൗരോർജം ഉപയോഗിച്ച് ജലത്തിൻ്റെ വൈദ്യുത വിശ്ലേഷണം നടത്തിയോ (photoelectrochemical water splitting) ഹൈഡ്രജനും ഓക്സിജനും ഉല്പാദിപ്പിക്കുന്ന സാങ്കേതികവിദ്യ ഇതിനായി തെരഞ്ഞെടുക്കാവുന്നതാണ്. ഇത്തരത്തിൽ ഉല്പാദിപ്പിക്കുന്ന ഹൈഡ്രജനെ ‘ഹരിത ഹൈഡ്രജൻ’ എന്നാണ് വിശേഷിപ്പിക്കുന്നത് . ഫ്യുവൽ സെല്ലുകളും വൈദ്യുത വിശ്ലേഷണ സെല്ലുകളും (electrolysers) പരസ്പരപൂരകങ്ങളായി ഘടിപ്പിച്ചും പ്രവർത്തിപ്പിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിച്ചു  വൈദ്യുതി ഉത്പാദിപ്പിച്ച ശേഷം ഹൈഡ്രജന്‍ തന്നെ ഉപോല്പന്നമായി ലഭിക്കും. മാത്രവുമല്ല ഈ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോൾ  നിലവിലുള്ള ഫ്യുവല്‍ സെല്ലുകളുടെ ചെലവ് കുറക്കാനും സാധിക്കും. കൂടുതൽ ഗവേഷണങ്ങൾ ഈ മേഖലയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 


ഉത്പാദനത്തിലെ വെല്ലുവിളികൾക്ക്  പുറമെ ഹൈഡ്രജന്റെ മറ്റൊരു പ്രശ്നം ഇതിന്റെ സംഭരണവും ഉല്പാദന സ്ഥലത്തു നിന്ന് മറ്റിടങ്ങളിലേക്ക്  എത്തിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ്. ഹൈഡ്രജൻ വാതകരൂപത്തിലാണ് ഉല്പാദിപ്പിക്കുന്നതെങ്കിലും ശേഖരിച്ചു വെക്കുന്നതിനു കൂടിയ മർദ്ദത്തിലോ ദ്രവീകരിച്ചോ സിലിണ്ടറുകളിൽ നിറക്കേണ്ടതുണ്ട്.  ഈ പ്രക്രിയക്കും ഊർജം ആവശ്യമുണ്ട്. പലപ്പോഴും ഈ ഊർജം പാരമ്പര്യേതര ഊർജ സ്രോതസ്സുകളിൽ നിന്നാവണമെന്നുമില്ല. ഇതിനു ഒരു ബദൽ മാർഗമെന്നോണം രാസബന്ധനമുപയോഗിച്ചു ഹൈഡ്രജനെ ദ്രവരൂപത്തിൽ വഹിക്കാൻ കഴിയുന്ന ലിക്വിഡ് ഓർഗാനിക് ഹൈഡ്രജൻ കാരിയറുകളുപയോഗിച്ച് വരുന്നുണ്ട്. ആവശ്യാനുസരണം ഹൈഡ്രജൻ ആഗിരണം ചെയ്യുകയും വിട്ടുകൊടുക്കുകയും ചെയ്യാൻ കഴിവുള്ള കാർബണിക സംയുക്തങ്ങളാണിവ. ദ്രവരൂപത്തിലുള്ള അമോണിയ ആക്കിമാറ്റുക എന്നതും ഒരു മാർഗമാണ്.  എന്നാൽ ഇവയൊന്നും വാണിജ്യവത്കരിക്കപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത. 

ജപ്പാൻ ഒളിമ്പിക്സിന് വേണ്ട വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ മുഴുവൻ  ഹൈഡ്രജനും ഉല്പാദിപ്പിക്കുന്നത് സൗരോർജം ഉപയോഗിച്ചുള്ള ജലത്തിന്റെ വൈദ്യുത വിശ്ലേഷണത്തിലൂടെയാണ്. ഇത്തരത്തിൽ ഹൈഡ്രജൻ ഉല്പാദിപ്പിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉല്പാദന കേന്ദ്രം  ജപ്പാനിലെ ഫുകുഷിമയിലാണെന്ന നേട്ടം കൂടി ജപ്പാനുണ്ട്. അങ്ങനെ എല്ലാംകൊണ്ടും ഒരു സമ്പൂർണ ഹരിത ഹൈഡ്രജൻ ഒളിമ്പിക്സ് നടത്താനുള്ള അവസാനവട്ട തയ്യാറെടുപ്പിലും ശുഭപ്രതീക്ഷയിലുമാണ് ജാപ്പനീസ് സർക്കാർ. ലോകരാജ്യങ്ങൾക്കെല്ലാം പ്രചോദനമാകുന്ന ഒരു മാതൃകയാകുമിതെന്നുള്ളത് നിസ്തർക്കമാണ്. ഹൈഡ്രജൻ സാങ്കേതികവിദ്യയുടെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ഇന്ത്യയും ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട് എന്നുള്ളതും ഈയവസരത്തിൽ ആശാവഹമാണ് . ഇതിനായി  2021-22 സാമ്പത്തിക വർഷത്തെ കേന്ദ്ര ബഡ്‌ജറ്റിൽ നാഷണൽ ഹൈഡ്രജൻ മിഷൻ (NHM ) എന്ന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.തുടർന്ന്,  ഇക്കഴിഞ്ഞ ഏപ്രിലിൽ  ഇന്ത്യയിലെയും ജപ്പാനിലെയും ഈ രംഗത്തെ ശാസ്ത്രജ്ഞർ  കൂടിയാലോചനകൾ നടത്തുകയുമുണ്ടായി. 2050 ഓട് കൂടി ഇന്ത്യയിലെ മൊത്തം ഹൈഡ്രജൻ ഉല്പാദനത്തിന്റെ 80 ശതമാനവും ഹരിത  ഹൈഡ്രജൻ ആക്കുകയാണ് ഈ പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം. 

അധിക വായനക്ക്:

  1. https://www.nature.com/articles/d42473-020-00546-6
  2. https://www.reuters.com/article/us-olympics-2020-torch-idUSKBN1ZQ0D5
  3. https://www.washingtonpost.com/climate-solutions/japan-hydrogen-energy-carbon/2021/04/13/0dd68e4e-9229-11eb-aadc-af78701a30ca_story.html
  4. https://hbr.org/sponsored/2021/03/how-japans-hydrogen-innovations-may-fuel-cleaner-days-ahead
  5. Japan’s Hydrogen Society Ambition: 2020 Status and Perspectives
  6. https://www.pib.gov.in/PressReleasePage.aspx?PRID=1712893